Showing posts with label പോയ വര്‍ഷം. Show all posts
Showing posts with label പോയ വര്‍ഷം. Show all posts

Sunday, March 9, 2008

ബൂലോകം പോയ വര്‍ഷം : ഭാഗം ഒന്ന് : ലക്കം ഒന്ന്.

നിറവുകള്‍ : ഒന്ന്.

1. അബ്ദുല്‍ അലിഫ്
രണ്ടായിരത്തി ഏഴിലെ ആദ്യ പോസ്റ്റിന് ഉടമ. നൈജീരിയല്‍ നിന്നും സ്നേഹ പൂര്‍വ്വം എഴുതുന്ന അലിഫിന്റെ ബ്ലോഗ് നൈജീരിയന്‍ ജീവിത സാഹചര്യങ്ങളെ ബൂലോകവുമായി പങ്കു വെക്കുന്ന ഏക ബ്ലോഗാണ്. നൈജീരിയന്‍ തൊഴില്‍ മേഖകലയിലെ തട്ടിപ്പുകളെ അലിഫ് ബൂലോകരുമായി പങ്കുവെക്കുന്നത് നൈജീരിയയിലേക്ക് തൊഴില്‍ തേടി പോകുന്നവര്‍ക്ക് ഒരു മുന്‍‌കരുതലിന് ഇട നല്‍കുന്നു. പോയ വര്‍ഷം ആറ് പോസ്റ്റുകളേ അലിഫിന്റേതായി വന്നുള്ളൂ എങ്കിലും എല്ലാ പോസ്റ്റുകളും വളരെ ശ്രദ്ധയോടു കൂടി അവതരിപ്പിക്കപ്പെട്ടവയായിരുന്നു. എല്ലാ പോസ്റ്റുകളും വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

2. കേരളാ ഫാര്‍മര്‍
“ജയ് ജവാന്‍ ജയ് കിസ്സാന്‍‍” മുദ്രാവാക്യം അന്വാര്‍ത്ഥമാക്കൂന്ന ബൂലോകത്തെ കര്‍ഷകനായ വിമുക്തഭടന്‍. കര്‍ഷകരുടെ ബൂലോക പ്രാതിനിധ്യമാണ് കേരളാ ഫാര്‍മര്‍ എന്ന ചന്ദ്രശേഖരന്‍ നാ‍യര്‍. കാര്‍ഷിക സംബന്ധമായ വിഷയങ്ങള്‍ ബൂലോകവുമായി സംവേദിക്കുന്ന കേരളാ ഫാര്‍മറുടെ പല പോസ്റ്റുകളും ചൈനീസിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട് എന്നത് ബൂലോകത്തിന് തന്നെ അഭിമാനമാണ്. സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ പ്രചാരണത്തിനായി ചന്ദ്രശേഖരന്‍ നായര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും ശ്ലാഘനീയം തന്നെ.

3.പുള്ളി
പുള്ളിയുടെ “കട്ടയും പടവും” ബൂലോകത്ത് പോയ വര്‍ഷം നിറഞ്ഞ് നിന്നത് ജീവസുറ്റ പടങ്ങളുമായിട്ടായിരുന്നു. ടൊര്‍ണോഡോയെ സ്വന്തമായെടുത്ത ചിത്രങ്ങളിലൂടെ പുള്ളി അവതരിപ്പിക്കുന്നത് നല്ല കാഴ്ചയായി. ഈജിപ്റ്റിന്റെ ആത്മാവിലേക്കിറങ്ങി ചെല്ലുന്ന ഫോട്ടോകളും കുറിപ്പുകളും ബൂലോകം നന്നായി ആസ്വദിച്ച പോസ്റ്റുകളാണ്. മികവുറ്റ ചിത്രങ്ങളാല്‍ സമ്പന്നമായിരുന്നു പുള്ളിയുടെ പോയ വര്‍ഷം.

4. തമനു
“തല പുറകിലായിപോയവന്റെ കാഴ്ചകളും കേള്‍വികളുമായി” ബൂലോകത്ത് പോയ വര്‍ഷം നിറഞ്ഞ് നിന്ന തമനു രണ്ടായിരത്തി ഏഴ് തുടങ്ങിയത് എങ്കിലുമെന്റ് ജന്നിഫലോപ്പസേ എന്ന അമളി പോസ്റ്റുമായിട്ടായിരുന്നു. “വല്ലപ്പോഴും തോന്നുന്ന നേര്‍ചിന്തകള്‍ പങ്കുവെക്കാനായി” തുടങ്ങിയ രണ്ടാമിടം വിലപ്പെട്ടതാകുന്നത് ദുബായി എയര്‍ഷോയുടെ വിശേഷങ്ങള്‍ പങ്കു വെക്കുന്ന ഒറ്റ പോസ്റ്റു കൊണ്ടാണ്. രണ്ടു ബ്ലോഗിലും കൂടി പോയ വര്‍ഷം തമനു എട്ട് പോസ്റ്റുകള്‍ ആണ് ബൂലോകത്തിന് സമ്മാനിച്ചതെങ്കിലും എല്ലാ പോസ്റ്റുകളും അവതരിപ്പിക്കപെട്ട ദിവസങ്ങളില്‍ ബൂലോകത്ത് നിറഞ്ഞ് നിന്നിരുന്നു. എപ്പോഴും വായിക്കപെടാന്‍ കഴിയുന്നതാണ് തമനു പോസ്റ്റുകള്‍.

5. യാത്രാ മൊഴി
ഒന്നാം വാര്‍ഷികത്തോടെ രണ്ടായിരത്തി ഏഴില്‍ പോസ്റ്റിങ്ങ് തുടങ്ങിയ യാത്രാമൊഴിയുടെ പോയ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ പോസ്റ്റ് ചില ബ്ലോഗാകുല ചിന്തകള്‍ ആയിരുന്നു. യാഹൂ കോപ്പിയടി പ്രശ്നത്തെയും ബ്ലോഗില്‍ രണ്ടായിരത്തി ആറ് അവസാനവും രണ്ടായിരത്തി ഏഴ് ആദ്യ മാസങ്ങളിലും ബൂലോകത്ത് ചര്‍ച്ച ചെയ്യപ്പെടുകയും വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത വിഷയങ്ങളേയും വസ്തു നിഷ്ടമായും സരസമായും അവതരിപ്പിച്ചിട്ടുള്ള “ചില ബ്ലോഗാ‍കുല ചിന്തകള്‍” ബൂലോകത്തിന് രണ്ടായിരത്തി ഏഴില്‍ കിട്ടിയ സമ്മാനങ്ങളില്‍ ഒന്നാണ്. യാത്രാമൊഴിയുടെ തന്നെ ചിത്രജാലകം മിഴുവിറ്റ ചിത്രങ്ങളാലും സമ്പന്നമായിരുന്നു. രണ്ടു ബ്ലോഗുകളിലും കൂടി ആകെ പതിനൊന്ന് പോസ്റ്റുകള്‍. പക്ഷേ എല്ലാം തന്നെ വേണ്ടത്ര ശ്രദ്ധയോടെ രചിച്ചവ. ബൂലോകത്തിന്റെ നിറവുകളില്‍ ഒന്നായിരുന്നു “യാത്രാമൊഴിയുടെ” സാനിധ്യവും.

6. ബൂലോഗാ ഫോട്ടോ ക്ലബ്ബ്
ഫോട്ടോ ക്ലബ്ബ് ബൂലോകത്തിന് ഹരമായാത് ചിത്രീകരണ മത്സരങ്ങളോടെയാണ്. പടം പിടുത്ത മത്സരങ്ങള്‍ ബൂലോകര്‍ ആഘോഷമാക്കിമാറ്റിയതാണ്. പങ്കാളിത്തം കൊണ്ടും ഫോട്ടോകളുടെ ഗുണനിലവാരം കൊണ്ട് ശ്രദ്ധേയമായിരുന്ന ഫോട്ടോ ക്ലബ്ബിന്റെ മാസാമാസ മത്സരങ്ങള്‍ ഓഗസ്റ്റ് മാസത്തോടെ ആര്‍ദ്ധവിരാമം തേടിയപ്പോള്‍ തുടക്കത്തിലുണ്ടായിരുന്ന ആവേശം മത്സരാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെടുന്നത് തൊട്ടറിയാമായിരുന്നു. ഒരു ഹോബിയായി ഫോട്ടോ പിടുത്തം കൊണ്ടു നടന്നവര്‍ക്ക് ഫോട്ടോഗ്രാ‍ഫിയുടെ സാങ്കേതങ്ങള്‍ തിരിച്ചറിയാന്‍ ഉതകുന്നതായിരുന്നു മത്സരങ്ങളും അതിന്റെ വിധി നിര്‍ണ്ണയത്തോടൊപ്പം വന്ന വിശകലനങ്ങളും. മത്സരത്തിനായി അയച്ച് കിട്ടിയ ഫോട്ടോകള്‍ ഒക്കെയും നല്ല കാഴ്ചയാണ് നല്‍കുന്നത്. വല്ലപ്പോഴുമെങ്കിലും ക്ലബ്ബിലൊന്നു കയറുന്നവര്‍ ക്യാമറ വാങ്ങും എന്നുറപ്പ്.

ഫോട്ടോ ക്ലബ്ബിലെ സൌഹൃദമത്സരം തുടരേണ്ടുന്നതുണ്ട്. സപ്ത വര്‍ണ്ണങ്ങള്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

7. ദൃശ്യന്‍
അമ്മയുമായിട്ടാണ് ദൃശ്യന്‍ രണ്ടായിരത്തി ഏഴ് തുടങ്ങിയത്. ദൃശ്യന്‍ പറയുന്ന നര-സായ കഥകള്‍ തികച്ചും വ്യത്യസ്തമായ വായനാനുഭവമാണ് നല്‍കുന്നത്. രണ്ടറ്റം കൂട്ടി മുട്ടിക്കുവാനുള്ള തത്രപാടിനിടയിലും, ഒരീടുമില്ലാതെ കാശു തരാന്‍ തയ്യാറായി വന്ന ഗ്ലോറിഫൈഡ് കടക്കെണിയില്‍ വീഴാന്‍ സമയം കണ്ടെത്തിയ, ജീവിതം ദുരിതമാക്കി തീര്‍ത്ത മനുഷ്യ ജന്മങ്ങള്‍ക്ക്! സമര്‍പ്പിച്ച് അദ്ദേഹം എഴുതിയ ക്രെഡിറ്റ് കാര്‍ഡ് എന്ന കഥ ഉപഭോഗ സംസ്കാരത്തിന്റെ ബലിയാടുകളില്‍ ഒരാളാണല്ലോ താനുമെന്ന സത്യം അനുവാചകനില്‍ ജനിപ്പിക്കുന്നു. ക്രെഡിറ്റ് കാര്‍ഡിന്റെ നീരാളി പിടുത്തത്തില്‍ പെട്ടുഴലുന്ന മധ്യവര്‍ഗ്ഗ സമൂഹത്തിന്റെ വിഹ്വലതകള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്ന “ക്രെഡിറ്റ് കാര്‍ഡ്” എന്ന ഒറ്റ കഥ കൊണ്ട് ദൃശ്യന്‍ ബൂലോകത്തെ നിറവുകളില്‍ ഒരാളായി മാറുന്നു.

അഞ്ച് ബാങ്കുകള്‍ ഇങ്ങോട്ട് വിളിച്ച് തന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ പത്തെണ്ണത്തിന് ബദലായി അഞ്ച് പോലീസ് കേസുകള്‍ കാരണം ഇരുപത്തി ഒന്ന് മാസം ജീവിതം നിയമകുരുക്കില്‍ പെട്ടുപോയ ഒരുവനില്‍ ഈ കഥയുണ്ടാക്കുന്ന വികാരം വാക്കുകള്‍ക്ക് അതീതമാണ്. ദൃശ്യന്റെ രചനകള്‍ ബൂലോകത്തിന് എക്കാലത്തേക്കുമുള്ള മുതല്‍കൂട്ടാണ്.

8. സിദ്ധാര്‍ത്ഥന്‍
ബ്ലോഗിനെ അര്‍ഹിക്കുന്ന ഗൌരവത്തോടെ സമീപിക്കുന്നവരില്‍ ഒരാ‍ള്‍. വായിച്ചവയെ കൂടുതല്‍ വായിപ്പിക്കുക എന്ന ധര്‍മ്മവുമായി എത്തുന്ന വായനക്കിടയില്‍ എന്ന ബ്ലോഗ് ബൂലോകത്ത് വേറിട്ട് നില്‍ക്കുന്നു. ഏറെ എഴുതിയിരുന്ന സിദ്ധാര്‍ത്ഥന്‍ ഒരു ഇടവേളക്ക് ശേഷം ബൂലോകത്തിലെ തന്റെ സാനിദ്ധ്യം അറിയിച്ച ധ്രുവീകരണം എന്ന കഥ അവതരണ ഭംഗി കൊണ്ട് ബൂലോകത്തെ പോയ വര്‍ഷത്തെ നിറവുകളില്‍ ഒന്നാകുന്നു. സിദ്ധാര്‍ത്ഥന്റെ കാഴ്ചകളിലും ഒന്നുകയറി നല്ല കുറേ പടങ്ങളും കണ്ട് തിരിച്ച് പോരാം.

വീണ്ടും സജീവമായിരിക്കുന്ന സിദ്ധാര്‍ത്ഥനില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കാം.

9. വക്കാരി മഷ്ട
“വക്കാരിയുടെ കമന്റ് പോലെ” എന്ന പ്രയോഗം തന്നെ സൃഷ്ടിക്കപെട്ട വര്‍ഷമാണ് കടന്ന് പോയത്. സ്വന്തം പോസ്റ്റുകളേക്കാള്‍ ഗൌരവമായി മറ്റുള്ളവരുടെ പോസ്റ്റുകളേ സമീപിച്ച വക്കാരി രണ്ടായിരത്തി ഏഴിന്റെ നിറവുകളില്‍ ഒന്നാകുന്നത് ബ്ലോഗിങ്ങിന്റെ സമസ്ത മേഖലയിലും തന്റെ സാനിദ്ധ്യം ഉറപ്പിച്ചു കൊണ്ടാണ്. വക്കാരിയുമായി സംവാദത്തിലേര്‍പ്പെടുന്നവര്‍ സംവാദത്തിന്റെ ഏതെങ്കിലും ഒരു പോയിന്റില്‍ “വക്കാരി പറയുന്നതും ശരിയാണ്” എന്ന് സമ്മതിക്കേണ്ടി വരും. ബൂലോകത്ത് സഹിഷ്ണുതയോടെയും പ്രതിപക്ഷ ബഹുമാനത്തോടേയും വിഷയങ്ങളെ സമീപിക്കുന്ന അപൂര്‍വ്വം ചിലരില്‍ ഒരാള്‍.

മഹാത്മാവായ ഗാന്ധിജിയും ഞാനും എന്ന പോസ്റ്റ് ഗാന്ധിജിയെ മഹാത്മാവായി തന്നെ കാണുന്ന ഏതൊരു ഭാരതീയനും അവനവന്റെ ഉള്ളില്‍ കൊണ്ടു നടക്കുന്ന വികാരങ്ങള്‍ തന്നെയാണ് ചര്‍ച്ച ചെയ്യുന്നത്. സര്‍ക്കാര്‍ സ്ക്ലൂളുകളും ധാര്‍മ്മികതയും ശ്രദ്ധേയമായ പോസ്റ്റായിരുന്നു എങ്കിലും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല. സരസമായി വക്കാരി അവതരിപ്പിച്ച തിരുവാതിര എന്ന കാമ്പസ് ഓര്‍മ്മ കുറിപ്പ് അനുവാ‍ചകന്റെ ചുണ്ടില്‍ നേര്‍ത്ത പുഞ്ചിരി വിടര്‍ത്തും.

വക്കാരിയുടെ പോസ്റ്റുകളേകുറിച്ചും കമന്റുകളേ കുറിച്ചും ഒരു മുഴുനീള പോസ്റ്റു തന്നെ എഴുതിയാലും തീരില്ല. രണ്ടായിരത്തി ഏഴിന്റെ അവസാനം തന്റെ അസ്സാനിദ്ധ്യം കൊണ്ടും ശ്രദ്ധേയനായ വക്കാരി ബൂലോകത്ത് സജീവ സാനിദ്ധ്യമായി തുടരട്ടേ!

10. കല്ലേച്ചി
കല്ലേപിളര്‍ക്കുന്ന സാമൂഹ്യ രാഷ്ട്രീയ വിമര്‍ശനമാണ് കല്ലേച്ചിയുടെ പോസ്റ്റുകളിലെ മുഖ മുദ്ര. കോടികള്‍ കൊണ്ടുള്ള കോഴകളിയും ചില പ്രത്യായ ശാസ്ത്ര ഉത്തരങ്ങളും പ്രത്യായശാസ്ത്രത്തിന്റെ മറവില്‍ ഇടതുപക്ഷ സര്‍ക്കാരും സി.പി.എമ്മും അനുവര്‍ത്തിക്കുന്ന ജനവിരുദ്ധ നയങ്ങളെ തുറന്നു കാട്ടുന്നു. പറയാനും വയ്യ എന്ന സ്ത്രീപക്ഷ രചനയും മുന്നോട്ട് വെക്കുന്നത് ചടുലമായ സാമൂഹ്യ വിമര്‍ശനമാണ്. “ഒരു പെണ്‍കുട്ടിക്ക്‌ വായില്‍ കൊള്ളാവുന്ന ഏറ്റവും നല്ല ഗര്‍ഭനിരോധന മാര്‍ഗം (oral contraceptive) പറ്റില്ല എന്ന ഒരു വാക്കാണ്” എന്ന് കല്ലേച്ചി “പറയാനും വയ്യയില്‍” പറഞ്ഞ് വെക്കുമ്പോള്‍ ആ പോസ്റ്റ് ചര്‍ച്ചക്ക് വെക്കുന്ന് വിഷയം പൂര്‍ണ്ണമാകുന്നു.

കല്ലേച്ചിയുടെ പോസ്റ്റുകള്‍ എണ്ണം കൊണ്ടല്ല പോസ്റ്റുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളെ സമീപിച്ച രീതികള്‍ കൊണ്ടാണ് രണ്ടായിരത്തി ഏഴിന്റെ നിറവുകളില്‍ ഒന്നാകുന്നത്.

11. ഫൈസല്‍‍
ബൂലോകത്ത് നിരവധി ചര്‍ച്ചകള്‍ക്ക് ഹേതുവായ സദ്ദാംഹുസൈന്റെ വധശിക്ഷയുമായാണ് ഫൈസലിന്റെ രണ്ടായിരത്തി ഏഴ് തുടങ്ങുന്നത്. മറ്റു സദ്ദാം പോസ്റ്റുകളില്‍ നിന്നും സദ്ദാം വധം - ആസൂത്രിതമായ ഒരു നാടകം വേറിട്ട് നില്‍ക്കുന്നത് സദ്ദാം ഹുസൈന്റെ വധശിക്ഷയും അനുബന്ധ സംഭവങ്ങളും നേരത്തേ എഴുതി തയ്യാറാക്കിയ ഒരു തിരകഥയുടെ ചുവട് പിടിച്ചിട്ടായിരുന്നു എന്ന വിശകലനം ഒന്നു കൊണ്ടു മാത്രമാണ്. സദ്ദാം വിഷയത്തില്‍ ഇത്രയും വസ്തുനിഷ്ടമായ മറ്റൊരു ലേഖനവും ബൂലോകത്ത് പിറവിയെടുത്തിട്ടില്ല. ഈ ഒരു പോസ്റ്റാണ് ഫൈസലിനെ രണ്ടായിരത്തി ഏഴിന്റെ നിറവുകളില്‍ ഒന്നാക്കുന്നതും.

ക്യമറ കണ്ണിലൂടെ എന്ന ഫൈസലിന്റെ ഫോട്ടോ ബ്ലൊഗും ബൂലോകത്തിന്റെ മുതല്‍ കൂട്ടുകളില്‍ ഒന്നാണ്.

12. ദേവന്‍
ദേവന്റെ രണ്ടായിരത്തി ഏഴ് ഞെട്ടലുളവാക്കുന്ന ഒരു ലേഖനത്തോടെയായിരുന്നു തുടങ്ങിയത്. പള്‍സ് പോളിയോ പദ്ധതി ഫലപ്രദമോ? എന്ന ചോദ്യത്തിനുത്തരമായി ദേവന്‍ എഴുതിയിരിക്കുന്ന ലേഖനം ഒരിക്കല്‍ വായിച്ചാല്‍ പിന്നെ പള്‍സ് പോളിയോ തുള്ളി മരുന്നു കൊടുക്കുക എന്ന “പുത്തനാഘോഷത്തിലേക്ക്” കുട്ടിയേം ഒക്കത്തിരുത്തി ക്യൂ നില്‍ക്കാന്‍ ഒന്നു മടിക്കും. പാര്‍ശ്വഫലങ്ങളെ കുറിച്ച് അല്പം പോലും ബോധമില്ലാതെ ഒരു ആചാരമായി പോളിയോ വാക്സിന്‍ ഉപയോഗിക്കുന്നതിന്റെ ഭവിഷ്യത്തുക്കള്‍ തിരിച്ചറിയാന്‍ ഉപകരിക്കുന്ന ലേഖനത്തില്‍ വന്ന കമന്റുകളും വിലപ്പെട്ടവയായിരുന്നു.

ബൂലോകത്തിന്റെ രണ്ടായിരത്തി ഏഴിന്റെ നിറവുകളില്‍ ദേവന്‍ കടന്നു വരുന്നത് മലയാള ബ്ലൊഗിങ്ങിന്റെ പോസ്റ്റിങ്ങുമുതുല്‍ മീറ്റിങ്ങ് വരെ എല്ലായിടത്തേയും നിറസാനിദ്ധ്യം കൊണ്ടായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ രണ്ടായിരത്തി ഏഴിലെ ആദ്യ പോസ്റ്റ് തന്നെ ബൂലോകത്തിന് എക്കാലത്തേക്കുമുള്ള മുതല്‍ കൂട്ടുകളില്‍ ഒന്നു കൂടിയായിരുന്നു എന്ന് എടുത്ത് പറയാതിരിക്കാന്‍ കഴിയില്ല. അത്ര മാത്രം ആധികാരികമായിരുന്നു ആ പോസ്റ്റ്. ദേവന്റെ ആയുരാരോഗ്യം എന്ന ബ്ലോഗ് ബൂലോകത്തിന്റെ നിറവുകളില്‍ ഒന്നാണ്. കേരളത്തിന് ഭീഷണിയാകുന്ന കൊതുകുകള്‍ ചിക്കന്‍ ഗൂനിയ കേരളത്തില്‍ പടര്‍ന്ന് പിടിച്ചു കൊണ്ടിരുന്ന പോയ വര്‍ഷത്തെ കാലവര്‍ഷ കാലത്തിന്റെ സ്ഫോടനാത്മകമായ കേരളാ പശ്ചാത്തലത്തെ കുറുച്ചുള്ള ആശങ്കകളാണ് പങ്കു വെക്കുന്നത്. ആധികാരികമായ ഈ ലേഖനം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല.

ദേവപഥം എന്ന ബ്ലോഗിലെ ഇന്‍ഡോ-ഗ്രീക്ക് മെഡിക്കല്‍ സമ്മിറ്റ് ചിരിക്ക് വക നല്‍കുന്ന നല്ലൊരു സറ്റയര്‍ ആണ്. ദേവനില്‍ നിന്നും അപൂര്‍വ്വം ലഭിക്കുന്ന നര്‍മ്മങ്ങളില്‍ ഒന്ന്. ബൂലോഗ വിചാരണം 6 വായനാ സമൂഹം - ഒരു കുസൃതി പരീക്ഷണം ബൂലോകത്തെ ഇരട്ട വ്യക്തിത്വങ്ങള്‍ പിടിക്കപ്പെടുമോ എന്നുള്ള ചോദ്യം ഉണര്‍ത്തുന്നു. മോബ് ജസ്റ്റിസിന്റെ കാലം വരുന്നു എന്ന ലേഖനവും ശ്രദ്ധേയമായിരുന്നു.

മലയാള ബ്ലോഗിങ്ങിന്റെ സമസ്തമേഖലകളിലും എപ്പോഴും നിറഞ്ഞ് നില്‍ക്കുന്ന ദേവന്‍ മലയാള ബ്ലോഗറന്മാര്‍ക്കെല്ലാം “ദേവേട്ടന്‍” ആയി മാറുന്നത് നിലപാടുകളിലെ സുതാര്യത കൊണ്ടാണ്.

13. കല്ലറ ഗോപന്‍
ബൂലോകത്തെ ഗായകരില്‍ ഒരാള്‍. രണ്ടായിരത്തി ഏഴ് തുടങ്ങിയത് ഓ.എന്‍.വി സന്ധ്യയുമായി. ഹൃദയഹാരിയായ ഒരു പിടി ഗാനങ്ങളുമായി കല്ലറ ഗോപന്‍ ബൂലോകത്ത് നിലയുറപ്പിക്കുമ്പോള്‍ പിന്നണി ഗായകനായ ആദ്യത്തെ മലയാള ബ്ലോഗര്‍ എന്ന നിലക്കാണ് അദ്ദേഹം രണ്ടായിരത്തി ഏഴിലെ നിറവുകളില്‍ ഒരാളാകുന്നത്.

14. പച്ചാളം
കൊച്ചീ ബ്ലോഗേഴ്സിന്റെ ശബ്ദം. രണ്ടായിരത്തി ഏഴ് തുടങ്ങിയത് യൂ.ഏ.ഈ ബ്ലോഗേഴ്സിന്റെ നല്ല സൌഹൃദമായിരുന്ന കലേഷിനും ചന്തുവിനും കൊച്ചിയിലേക്ക് സ്വാഗതം ഓതി കൊണ്ടാ‍യത് ഒരു പക്ഷേ യാദൃശ്ചികമായിരിക്കാം. കൊച്ചീക്കാരന്‍ എന്നത് ഈ ബ്ലോഗര്‍ക്ക് ഒരു വികാരമാണ്. പച്ചാളം നിറവുകളിലേക്ക് കടന്നു വരുന്നത് മറ്റു പോസ്റ്റുകളില്‍ അദ്ദേഹം പരാമര്‍ശിക്കപ്പെടുന്നതിലൂടെയാണ്.

ദില്‍ബാസുരനും സാന്റോസും ശ്രീജിത്തും ഡിങ്കനും കുട്ടിച്ചാത്തനും ഒക്കെ ചേര്‍ന്നുള്ള “ഡേയ്...പച്ചാളം” വിളികള്‍ ബൂലോകത്തിന്റെ രണ്ടായിരത്തി ഏഴിലെ ആദ്യ പകുതികളില്‍ നിറഞ്ഞ് നിന്നിരുന്നു. പച്ചാളത്തിന്റെ ഇടപെടലുകളും ക്രിയാത്മകമായിരുന്നു.

15. ഇക്കാസ്
ഇക്കാസ് രണ്ടായിരത്തി ഏഴിലേക്ക് കടന്ന് വരുന്നത് അതുല്യയുടെ പോസ്റ്റിനിട്ട ഒരു കമന്റിനെ കഥയാക്കി പരിവര്‍ത്തനം ചെയ്തു കൊണ്ടാണ്. അത് ചിലപ്പോ അങ്ങിനെ സംഭവിക്കാറുണ്ട്. കമന്റ് പോസ്റ്റിനെ മറികടക്കുമ്പോള്‍ ആ കമന്റ് തന്നെ പോസ്റ്റായി മാറുക സ്വാഭാവികമാണ്. അങ്ങിനെ കമന്റ് നല്ലൊരു പോസ്റ്റായി മാറിയതിന് ഒരു ഉദാഹരണമാണ് ഒരു പേരും മൂത്താപ്പായും ഈ പോസ്റ്റ് കൊണ്ട് തന്നെ ഇക്കാസിന്റെ തുടക്കം ഒട്ടും മോശം ആയതുമില്ല. തളര്‍ച്ചയും വളര്‍ച്ചയും ജീവിതത്തെ ചങ്കൂറ്റത്തോടെ നേരിടുന്ന ഒരു ചെറുപ്പക്കാരന്റെ ആത്മകഥാംശമുള്ള കുറിപ്പാണ്. തന്റെ “ബ്ലൂമുണിന്റെ” തളര്‍ച്ചകളും വളര്‍ച്ചയും രസചരട് പൊട്ടാതെ ഇക്കാസ് അവതരിപ്പിക്കുന്ന അനുവാചകനില്‍ ഒരു ആത്മകഥയുടെ മടുപ്പുളവാക്കുന്നതേയില്ല. ഒരു പേക്കിനാവ് ശ്രദ്ദേയമാകുന്നത് സ്വപന വ്യാഖ്യാനവുമായി വരുന്ന കമന്റുകളാലാണ്.

ഇക്കാസ് ബൂലോകത്തിന്റെ ഒരു നിറ സാനിദ്ധ്യമാണ്. രണ്ടായിരത്തി ഏഴിലെ നിറവുകളിലേക്ക് ഇക്കാസ് കടന്നു വരുന്നത് പോസ്റ്റുകളും കമന്റുകളും കൊണ്ട് മാത്രമല്ല. അത് ബൂലോകത്തെ ചരിത്രങ്ങളില്‍ ഒന്നായ ആദ്യ ബ്ലോഗ് വിവാഹത്തിലെ വരന്‍ എന്നുള്ള നിലക്കും കൂടിയാണ്. ബൂലോകം ഒരാഘോഷമാക്കിയ വിവാഹം ബൂലോകത്തിന് പുറത്തും ചര്‍ച്ച ചെയ്യപ്പെട്ടു.

പറയാനുള്ളത് സ്വന്തം ഐ.ഡിയില്‍ എവിടേയും തുറന്ന് പറയാന്‍ ധൈര്യം കാട്ടുന്ന ഇക്കാസ് ബൂലോകത്തിന്റെ ചരിത്രങ്ങളിലേക്ക് വീണ്ടും കടന്നു വരട്ടേ!

16. G. മനു
ബ്രിജ് വിഹാരം ഒരു ശൈലിയാണ്. മനുവിന്റെ പോസ്റ്റുകള്‍ക്ക് മിഴിവേകുന്നതും ആ ശൈലിയുടെ പ്രത്യാകതകള്‍ കൊണ്ടാണ്. മരവിപ്പുണ്ടാക്കുന്ന വിരസമായ ജീവിത നിമിഷങ്ങളില്‍ ബ്രിജ് വിഹാരം ബ്രൌസ് ചെയ്താല്‍ ഊര്‍ജ്ജ്വസ്വലമായ ജീവിതത്തിലേക്ക് തിരിച്ച് വരാം.

വര്‍ഷം മുഴുവന്‍ ബൂലോകത്ത് നിറസാനിദ്ധ്യമായിരുന്നു G. മനു. പൂജാ ബേട്ടീ പൂജാ 2007 എന്ന ആദ്യ പോസ്റ്റ് മുതല്‍ തുമേരാ സാമ്നേ തമന്നാ തനാന എന്ന അവസാന പോസ്റ്റ് വരെ എല്ലാം ചിരിയുടെ മാലപടക്കത്തിന് തിരി കൊളുത്തുന്നുവ. താരതമ്യാന നീളം കൂടുതലാണ് മനുവിന്റെ സംഭാവനകള്‍ക്ക് എങ്കിലും അല്പം പോലും മടുപ്പുണ്ടാക്കാതെ വായിച്ച് പോകാന്‍ കഴിയുന്നതാണ് മനുവിന്റെ ശൈലി.

കല്ലുപെന്‍സില്‍ കുട്ടികള്‍ക്കായുള്ള മനുവിന്റെ ബ്ലോഗാണ്. കുട്ടിക്കവിതകളുടെ ഒരു കലവറയാണ്. കുഞ്ഞുങ്ങള്‍ക്കായുള്ള അപൂര്‍വ്വം ബ്ലോഗുകളില്‍ ഒന്നു കൂ‍ടിയാണ് മനുവിന്റെ “കല്ലുപെന്‍സില്‍”.

മുതിര്‍ന്നവരെ കുഞ്ഞുങ്ങളാക്കിയും കുഞ്ഞുങ്ങളെ മുതിര്‍ന്നവരാക്കിയും ബൂലോകത്തിന്റെ രണ്ടായിരത്തി ഏഴില്‍ വര്‍ഷം മുഴുവന്‍ നിറഞ്ഞ് നിന്ന ചിരിയുമായാണ് ജീ. മനു നിറവുകളില്‍ ഒരാളാകുന്നത്.

17. വേണു
നിഴലുകള്‍ മേയുന്ന ബൂലോക വീഥികളില്‍ നിഴല്‍കുത്തുമായി വേണു വരകളില്‍ നിറച്ച ചിന്തകളുടെ നുറുങ്ങുകളുമായി വര്‍ഷം മുഴുവന്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. വരകള്‍ പൂര്‍ണ്ണമായും കാര്‍ട്ടൂണുകളോട് നീതി പുലര്‍ത്തുന്നതായിരുന്നില്ല എങ്കിലും വരകളില്‍ ഒളിച്ചു വെച്ച ആശയങ്ങള്‍ എപ്പോഴും കാലിക പ്രാധാന്യം ഉള്ളവയായിരുന്നു. വരകളോടൊപ്പം ഒപ്പം വന്ന കുറിപ്പുകളായിരുന്നു വേണുവിന്റെ കാര്‍ട്ടൂണുകളുടെ ജീവന്‍.

പോയ വര്‍ഷം വേണുവിന്റെ പോസ്റ്റുകള്‍ ഇല്ലാതെ ഒരുവാരവും കടന്നു പോയിട്ടില്ല. എങ്കിലും പോയ വര്‍ഷത്തെ നിറവുകളില്‍ ഒന്നായി വേണു മാറുന്നത് മറ്റു ബ്ലോഗുകളിലെ ഇടപെടലുകള്‍ കൂടി കൊണ്ടാണ്. സ്വന്തം ബ്ലോഗിലെ വരയും മറ്റു ബ്ലോഗുകളിലെ വാക്കുകളുമായി വേണുവും പോയ വര്‍ഷത്തെ നിറവായി മാറുന്നു.

18. സ്വപ്ന അനു ബി. ജോര്‍ജ്ജ്
സ്വപ്നയുടെ കവിതകള്‍ ബൂലോക കവിതകളില്‍ വേറിട്ട് നില്‍ക്കുന്നത് വരികളിലെ പൂര്‍ണ്ണത കൊണ്ടാണ്. വെറുതേ ഒരു പോസ്റ്റിന് വേണ്ടി അപൂര്‍ണ്ണവും ദുരൂഹവുമായ വരികളുമായി ബൂലോകത്ത് തിമിര്‍ത്താടുന്ന ബൂലോക മഹാകവി വര്യന്മാരില്‍ വേറിട്ട സാനിദ്ധ്യമാണ് സ്വപ്നയുടെ കവിതകള്‍. രണ്ടായിരത്തി ഏഴിലെ ആദ്യ രചനയായ ഒരു മുഖം മുതല്‍ അവസാനം വന്ന നിസ്സഹായത വരെ എല്ലാ കവിതകളും അനുവാചകന് നല്‍കുന്നത് വായനയുടെ പൂക്കാലമാണ്.

മാനസിക വിക്ഷോഭങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റ് എന്ന ലേഖനം മാനസിക പിരിമുറുക്കം ഉണ്ടാക്കുന്ന ആധുനിക ജീവിത സാഹചര്യങ്ങളില്‍ മനസ്സിനെ പിരിമുറുക്കങ്ങളില്‍ നിന്നും തുറന്നു വിടേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ചും അതിനുള്ള ലളിതമായ മാര്‍ഗ്ഗങ്ങളെ കുറിച്ചുമാണ്. വായിക്കപ്പെടേണ്ടുന്ന ലേഖനങ്ങളില്‍ ഒന്നാണ് സ്വപ്നയുടെ “മാനസിക വിക്ഷോഭങ്ങളുടെ സൂപ്പര്‍ മാര്‍ക്കറ്റ്”.

സ്വപ്നാടനം എന്ന സ്വപ്നയുടെ ഫോട്ടോ ബ്ലോഗും കൂടി ചേര്‍ന്നതാണ് സ്വപ്നയുടെ ബൂലോക സാനിദ്ധ്യം.

സംവേദനക്ഷമങ്ങളായ കവിതകളിലൂടേയും പഠനാര്‍ഹമായ ലേഖനങ്ങളിലൂടേയു മിഴികള്‍ക്ക് കുളിരേകുന്ന ചിത്രങ്ങളിലൂടേയും ബൂലോകത്ത് പോയ വര്‍ഷം നിറ സാനിദ്ധ്യമായിരുന്ന സ്വാപ്ന അനു ബി. ജോര്‍ജ്ജ് ബൂലോകത്തിന്റെ നിറവുകളില്‍ ഒരാ‍ളാണ് എന്നതില്‍ രണ്ടഭിപ്രായത്തിന് വകയൊന്നുമില്ല തന്നെ. പക്ഷേ ഈ എഴുത്ത് കാരി വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടോ എന്ന് സംശയമാണ്.

19. റാല്‍മിനോവ്
കഥകളെഴുതാന്‍ ധൈര്യമില്ലാത്തതു കൊണ്ട് തന്റെ ബ്ലോഗിന് “നുറുങ്ങ് കദകള്‍” എന്ന പേരിട്ട് കാതലുള്ള കഥകളും, കാലിക പ്രസക്തിയുള്ള ചിന്താശകലങ്ങളെ കുറുപ്പുകളാക്കി ബൂലോകരോട് പങ്കുവെച്ച് ബൂലോഗം വാഴുന്ന റാല്‍മിനോവിന്റെ ഇമ്മിണി കുഞ്ഞു കഥകളും ഇമ്മിണി വല്യ ചിന്തകളും ബൂലോകത്തെ പോയ വര്‍ഷം സമ്പന്നമാക്കിയതില്‍ അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ട്.
ആത്മഹത്യ എന്ന കുറിപ്പ് മുന്നോട്ട് വെക്കുന്നത് ശുഭാപ്തി വിശ്വസം മനസ്സില്‍ നിറച്ച് ആത്മഹത്യയെ അകറ്റി നിര്‍ത്തണം എന്ന സന്ദേശമാണ്. സഭ്യതയില്‍ താന്‍ തന്നെക്കുറിച്ചു് കേള്‍ക്കാനിഷ്ടപ്പെടാത്ത വാക്കുകള്‍ നാം എന്തിനു് മറ്റുള്ളവരെ വിളിക്കണം എന്ന അദ്ദേഹത്തിന്റെ ദര്‍ശനം ഏവരും സ്വയം ചോദിക്കേണ്ട ഒന്നു തന്നെ. ഭക്ഷണം നാണയമാകുമ്പോള്‍ ഉപഭോഗ സംസ്കാരത്തിന്റെ പരിണിതിയായ വറുതിയുടെ ഭീതിതമായ നാളെയിലേക്ക് നമ്മെ കൂട്ടി കൊണ്ട് പോകുന്നു. അരി വിറ്റ് ടി.വി വാങ്ങി ക്രിക്കറ്റ് കാണുന്ന മലയാളിയുടെ പരാന്ന ഭോജനത്തെ റാല്‍മിനോവ് അര്‍ഹിക്കുന്ന വിധത്തില്‍ പരിഹസിച്ചിരിക്കുന്നു.

കുഞ്ഞു കഥകളും നുറുങ്ങ് ചിന്തകളുമായി റാല്‍മിനോവ് പോയവര്‍ഷം ബൂലോഗം നിറഞ്ഞ് നില്‍ക്കുകയായിരുന്നു. കമന്റുകളാണ് ഒരു ബ്ലോഗിന്റെ സ്വീകാര്യതക്ക് പ്രത്യക്ഷ തെളിവെങ്കില്‍ സ്വീകരിക്കപ്പെടേണ്ട ഈ ബ്ലോഗ് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടോ എന്ന് സംശയമാണ്. അദ്ദേഹത്തിന്റെ ചിന്തകളും നാലുവരി കഥകളും ശ്രദ്ധിക്കപ്പെടേണ്ടവ തന്നെയായിരുന്നു. പോയവര്‍ഷത്തെ നിറവുകളില്‍ റാല്‍മിനോവ് കടന്നു വരുന്നത് വര്‍ഷം മുഴുവനും കാതലുള്ള സൃഷ്ടികളുമായി ബൂലോഗം നിറഞ്ഞ് നിന്നു കൊണ്ടാണ്.

20. നിക്ക്
നിക്കിന്റെ തുടക്കം ഒരു ടൈറ്റില്‍ മാത്രമുള്ള കുസൃതി പോസ്റ്റുമായിട്ടായിരുന്നു. മൂന്ന് ബ്ലോഗുകളിലായി തൊണ്ണൂറ്റി അഞ്ച് പോസ്റ്റുകളുമായി നിക്ക് ബൂലോകത്ത് നിറഞ്ഞ് നിന്നു. കൊച്ചീരാജാവിന്റെ ക്യാമറ കണ്ണിലൂടെ കണ്ണുകള്‍ക്ക് നല്‍കുന്നത് സുഖകരമായ കാഴ്ചയാണ്. ചലിച്ചു കൊണ്ടിരുന്ന ബോട്ടില്‍ നിന്നും കേവലമൊരു മൊബൈല്‍ ഫോണിലെടുത്ത കുട്ടനാടന്‍ പ്രതിഫലനം എന്ന ഗ്രാമീണ സൌന്ദര്യത്തിന്റെ മികവ് ഫോട്ടോഗ്രാഫിയില്‍ അദ്ദേഹത്തിന്റെ മികവിന് മകുടോദാഹരണങ്ങളില്‍ ഒന്നു മാത്രം. പോയ വര്‍ഷം നിക്കിന്റേതായി വന്ന അമ്പത്തി ഒമ്പത് ഫോട്ടോ പോസ്റ്റുകള്‍ എല്ലാം തന്നെ മികച്ചവയായിരുന്നു. ഫോട്ടോ ഗ്രാഫിയെ ഗൌരവമായ ഒരു ഹോബിയാക്കിയിട്ടുള്ള അപൂര്‍വ്വം ചിലരില്‍ ഒരാളായി നിക്കും ബൂലോകത്ത് നിലയുറപ്പിച്ചിരിക്കുന്നു.

സായിപ്പിന്റെ ഭാഷ വശമില്ലാതെ തന്റെ ഉത്പന്നം വിറ്റഴിക്കാന്‍ ഒരു പാവം പെടുന്ന പെടാപാടുമായി ഇരുപത് മിനിറ്റിന്റെ ഉള്ളില്‍ ഐ ആം കമിങ്ങുമായി നിക്ക് വന്നത് നല്ല ചിരിക്ക് വക നല്‍കി. നല്ല ഫോട്ടോകളും കുസൃതി ചിന്തകളും ഇത്തിരി കാര്യവുമായി നിക്കും പോയ വര്‍ഷം ബൂലകത്തിന്റെ ബാക്കി പത്രത്തില്‍ ആസ്തിയുടെ കോളത്തില്‍ നിലയുറപ്പിച്ചിരിക്കുന്നു.

ബൂലോകം പോയ വര്‍ഷത്തിന്റെ ഒന്നാം ഭാഗമായ “നിറവുകളുടെ” ഒന്നാം ലക്കം ഇവിടെ പൂര്‍ണ്ണമാകുന്നു. വരുന്ന മൂന്ന് ദിവസങ്ങളിലായി ഒന്നാം ഭാഗത്തിന്റെ മൂന്ന് ലക്കങ്ങളും കടന്ന് വരും. വിശകലനത്തിലും വായനയിലും തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അത് തിരുത്താനുള്ള അവകാശം സന്ദര്‍ശകര്‍ക്ക് വിടുന്നു.

Thursday, March 6, 2008

ബൂലോകം പോയ വര്‍ഷം : ആമുഖം

പ്രിയരെ,
പ്രവാ‍സത്തിലെ പ്രതിസന്ധികള്‍ വിട്ടു മാറിയെന്ന് തോന്നിയിടത്തു നിന്നും പുതു പ്രതിസന്ധികള്‍ ഉടലെടുത്തതിനാല്‍ ബൂലോകത്ത് നിന്നും ഇത്തിരി വിട്ടു നില്‍ക്കേണ്ടി വന്നു. വായനയില്ലാതായാല്‍ “വിചാരിപ്പ്” നടക്കില്ലല്ലോ? അന്യന്റെ പോസ്റ്റുകള്‍ കൊണ്ട് അന്നം തേടുന്ന ഒരു തരം “പരാന്നഭോജിയാണ്” വിചാരിപ്പ്കാരന്‍ എന്നതിനാല്‍ വായന അവസാനിച്ചിടത്ത് ബ്ലോഗിങ്ങും നിന്നു പോയതാണ്.

ഓര്‍ത്തതിന് നന്ദി. ബൂലോകം പോയ വര്‍ഷവുമായി “വാരവിചാരം” തുടരുകയാണ്. “പോയ വര്‍ഷം പോയി മറഞ്ഞിട്ട് മാസം മുന്നാകുന്നു. ഇപ്പോഴാണോടോ തന്റെയൊരു വിചാരിപ്പ്” എന്നായിരിക്കും ഇപ്പോള്‍ വിചാരിക്കുന്നത്. എഴുതി വെച്ചത് പോസ്റ്റാതിരിക്കാന്‍ കഴിയുന്നില്ല. ക്ഷമിക്കുക.

അബ്ദുല്‍ അലിഫിന്റെ ലാഗോസ് വഴി നാട്ടിലേക്കും പിന്നെ തിരിച്ചും എന്ന രണ്ടായിരത്തി ഏഴിലെ ആദ്യ പോസ്റ്റ് മുതല്‍ ഹരിശ്രീയുടെ നമ്മുടെ സ്വന്തം ദാസേട്ടന്‍ എന്ന അവസാ‍ന പോസ്റ്റ് വരെ ബൂലോകത്ത് അവതരിച്ച പോസ്റ്റുകളിലൂടെ ഒരു ഓട്ട പ്രദക്ഷണത്തിന് മുതിരുന്നവന്‍ കിലോമീറ്ററുകള്‍ താണ്ടുന്ന ദുര്‍ഘടമായ മാരത്തോണിലേക്കാണ് കാലെടുത്ത് വെക്കുന്നത് എന്നതാണ് വാസ്തവം.

ലോകത്തിന്റെ ഒരു ചെറുപതിപ്പാണ് ബൂലോകം. ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍ ഒന്നും തന്നെ ശ്രദ്ധിക്കാതെ ബൂലോകം മാത്രം സന്ദര്‍ശിച്ച് ലോകത്തിനൊപ്പം നടക്കാം. ഭൂമിയില്‍ നടക്കുന്ന സര്‍വ്വ ചലനങ്ങളും മിനിറ്റുകള്‍ക്കുള്ളില്‍ ബൂലോകത്ത് ചര്‍ച്ചയാകുന്നു. യുദ്ധത്തിന്റെ ഭീകരതയും സമാധാനത്തിന്റെ സാന്ത്വന സ്പര്‍ശവും ബൂലോകം അതേപടി ആവാഹിക്കുന്നു. ബൂലോകം എന്ന കല്പിത മലയാള ഭൂമിക ഉടലെടുത്തതിന് ശേഷം ഏറ്റവും കൂടുതല്‍ ബ്ലോഗര്‍മാര്‍ ഉണ്ടാവുകയും പോസ്റ്റുകളുടെ പെരുമഴപാച്ചിലുകള്‍ അനുവാചകന് വായനയുടെ അഘോഷം നല്‍കുകയും ചെയ്ത രണ്ടായിരത്തി ഏഴിനെ സംഗ്രഹിക്കാനുള്ള ശ്രമമാണ് “ബൂലോകം പോയവര്‍ഷം”

മൂന്ന് ഭാഗങ്ങളിലായി അഞ്ച് ലക്കങ്ങള്‍ ഉല്‍പ്പെടുന്നതാണ് ബൂലോകം പോയവര്‍ഷം.
ആദ്യ ഭാഗം “നിറവുകള്‍”.
മൂന്ന് ലക്കങ്ങള്‍ ഉള്‍കൊള്ളുന്നതാണ് “നിറവുകള്‍”. പോസ്റ്റുകള്‍ കൊണ്ടും കമന്റുകള്‍ കൊണ്ടും ബൂലോകത്ത് വര്‍ഷം മുഴുവന്‍ നിറ സാനിദ്ധ്യമായിരുന്നവരെ എക്കാലത്തേക്കും ഓര്‍ത്തുവെക്കാനൊരിടം.

രണ്ടാം ഭാഗം “കനിവുകള്‍”
ബൂലോകത്ത് നിന്നും ഭൂലോകത്തേക്ക് നീണ്ട കനിവുകള്‍ ബൂലോകത്തിന് നല്‍കിയ തിരിച്ചറിവുകളേയും, ഫീസില്ലാ ട്യൂഷനുകളുമായി ആധുനിക വിവര സാങ്കേതികയുടെ സാങ്കേതങ്ങള്‍ ബൂലോകര്‍ക്കായി കനിഞ്ഞ് നല്‍കാന്‍ രൂപപ്പെട്ട വിശാല ഹൃദയങ്ങളെയും എക്കാലത്തേക്കുമായി ഒരിടത്ത് സംഗ്രഹിക്കുക എന്നതുമാണ് “കനിവുകള്‍” ലക്ഷ്യം വെക്കുന്നത്. ഒരു ലക്കത്തില്‍ അവസാനിക്കുന്നു “കനിവുകള്‍”.

മൂന്നാം ഭാഗം “മുറിവുകള്‍”
ബൂലോകത്തിന്റെ കല്പിത ഹൃദയത്തിനേറ്റ മുറിവുകള്‍. ആര്‍ക്കും ഒരു ഗുണവും ചെയ്യാത്ത നിരര്‍ത്ഥകമായ തൊഴുത്തില്‍ കുത്തുകളും പടലപിണക്കങ്ങളും. അതിലൂടെ നെടുകേ പിളരുന്ന സൌഹൃദങ്ങളും ഉടലെടുക്കുന്ന അനാരോഗ്യകരമായ ലോബീയിങ്ങും. ബൂലോകത്ത് ആര്‍ക്കും “ലവ ലേശം” താല്പര്യമില്ലാ എന്ന് നടിച്ച എന്നാല്‍ എല്ലാവരും ഏറ്റവും കൂടുതല്‍ ആസ്വാദിച്ച തല്ലുകളുടെ നിരര്‍ത്ഥകത ഓര്‍ത്തു വെക്കാന്‍ ഒരിടം. ഒരു ലക്കത്തില്‍ “മുറിവുകളും” അവസാനിക്കുന്നു.

കല്പിത ഭൂമികയില്‍ ബ്ലോഗറന്മാരേയും സാങ്കല്പികമായി കാണുകയാണ്. ബ്ലോഗര്‍ എന്ന് പറയുമ്പോള്‍ അതിന് പിന്നില്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുണ്ടെങ്കിലും ബൂലോകത്തിന്റെ രീതികളില്‍ വ്യക്തിക്കല്ല ഐ.ഡികള്‍ക്കാണ് പ്രാധാന്യം എന്നുള്ളതു കൊണ്ടും ഐ.ഡികളാണ് ബ്ലോഗ് തുറക്കുന്നതും പോസ്റ്റുകള്‍ പ്രസിദ്ധീ‍കരിക്കുന്നത് എന്നതു കൊണ്ടും ഐ.ഡികളെയാണ് ബ്ലോഗറന്മാരായി വിചാരിപ്പ്കാരന്‍ കാണുന്നത്. അതായത് സിമി നസ്രത്ത് എന്ന ബ്ലൊഗര്‍ “സിമി” എന്ന പേരിലും “സുയോധനന്‍” എന്ന പേരിലും “ശശി” എന്ന പേരിലും ബ്ലോഗുകള്‍ എഴുതുന്നു. ഇവിടെ സിമി എഴുതിയ പോസ്റ്റുകള്‍ സിമി എന്ന ബ്ലോഗറുടേതും സുയോധനന്‍ എഴുതിയ പോസ്റ്റുകള്‍ സുയോധനന്‍ എന്ന ബ്ലോഗറുടേതും ശശി എഴുതിയ പോസ്റ്റുകള്‍ ശശിയെന്ന ബ്ലോഗറുടേതുമായാണ് വിചാരത്തിന് വിധേയമാക്കുന്നത്. ഈ മൂന്ന് ഐ.ഡികളും തന്റേതാണ് എന്ന് സിമി തന്നെ വെളിവാക്കിയതു കൊണ്ടാണ് സിമിയെ ഉദാഹരിച്ചത്. വ്യക്തിയല്ല ഐ.ഡികളാണ് ബ്ലോഗുന്നത് എന്നതിനാല്‍ അനോനികളും അന്യരല്ല.

നിറവുകള്‍ തുടങ്ങുമ്പോള്‍ ഒന്നു കൂടി. ഒന്നാമന്‍ ആര്? ഏറ്റവും നല്ല പോസ്റ്റ് ഏത്? ജനപ്രിയന്‍ ആര്? തുടങ്ങിയ ചര്‍ച്ചകള്‍ ഈ അവലോകനത്തിന്റെ ലക്ഷ്യമാകരുത് എന്ന് വിചാര്‍പ്പ്കാരന് ആഗ്രഹിക്കുന്നു. കാരണം:
എല്ലാവരും ഒന്നാമന്‍മാരാണ്-ഏറ്റവും കുറഞ്ഞത് അവരവര്‍ക്ക് എങ്കിലും.
എല്ലാ പോസ്റ്റുകളും നല്ല പോസ്റ്റുകളാണ്-ഏറ്റവും കുറഞ്ഞത് അവരവര്‍ക്ക് എങ്കിലും.
ഏല്ലാവരും ജനപ്രിയരാണ്-ഏറ്റവും കുറഞ്ഞത് അവരവര്‍ക്ക് എങ്കിലും.

ഇത്തിരി വൈകിയെങ്കിലും ബൂലോക സമക്ഷം “ബൂലോകം പോയ വര്‍ഷം” സമര്‍പ്പിക്കുകയാണ്. വായനയിലും വിലയിരുത്തലുകളിലും തെറ്റുകള്‍ കടന്നു വന്നിട്ടുണ്ടാകാം. ചൂണ്ടികാണിച്ചാല്‍ തിരുത്തപ്പെടും എന്ന് ഉറപ്പ്. തെറ്റായി ഒരു ബ്ലോഗും വിശകലനം ചെയ്യപ്പെടരുത് എന്ന് നിര്‍ബന്ധമുള്ളതിനാല്‍ തെറ്റു തിരുത്താനുള്ള അവകാശം വായനക്കാരന് വിടുന്നു.

വാരവിചാരത്തിന് നല്‍കിയ പരിഗണനകള്‍ക്ക് നന്ദി.